പേരാമ്പ്ര: കൽപത്തൂരിൽ മധ്യവയസ്കനും വളർത്തുമൃഗങ്ങൾക്കും ഭ്രാന്തൻകുറുക്കന്റെ കടിയേറ്റു. കഴിഞ്ഞ ദിവസം വൈകീട്ട് നാലോടെയാണ് കൽപത്തൂർ ജുമാ മസ്ജിദ്-കരിങ്ങാറ്റി അമ്പലം റോഡിൽനിന്ന് ഏരത്തുകണ്ടി ജയന് കുറുക്കന്റെ കടിയേറ്റത്. പരിക്കേറ്റ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
താഴെ കരുവോത്ത് ലീലാമ്മയുടെ പശുക്കിടാവിനും കുറുക്കന്റെ കടിയേറ്റു. ഇതിന് കുത്തിവെപ്പ് നൽകി. പുതിയോട്ടുംകണ്ടി കുഞ്ഞാമിനയുടെ ആടിന് പേ ഇളകിയതിനെ തുടർന്ന് വെറ്ററിനറി സർജനെത്തി മരുന്ന് കുത്തിവെച്ച് കൊന്നു. ഭ്രാന്തിളകിയ കുറുക്കനെ പിടികൂടാൻ കഴിയാത്തതു കാരണം നാട്ടുകാർ ആശങ്കയിലാണ്.
ഇത് തെരുവുനായ്ക്കളെയും കുറുക്കന്മാരെയും കടിച്ചതായി സംശയിക്കുന്നു. ഒരാഴ്ച മുമ്പ് നൊച്ചാട് പഞ്ചായത്തിലെ തന്നെ മാവട്ടയിൽതാഴെ നാലു പേരെയും വളർത്തുമൃഗങ്ങളെയും കടിച്ച ഭ്രാന്തൻകുറുക്കനെ ഒരാൾ വെള്ളത്തിൽ മുക്കി കൊന്നിരുന്നു. ഇതിനുസമീപം തന്നെ വീണ്ടും പേയിളകിയ കുറുക്കനെ കണ്ടത് സ്കൂൾ വിദ്യാർഥികളെ ഉൾപ്പെടെ ആശങ്കയിലാക്കിയിരിക്കുകയാണ്.