വടകര: സിവിൽ സ്റ്റേഷനിൽ ജലവിതരണം മുടങ്ങിയിട്ട് പതിനഞ്ച് ദിവസം പിന്നിട്ടു, ഒരുമാസത്തിനിടെ 10 ദിവസത്തിൽ താഴെമാത്രമാണ് ഇവിടങ്ങളിൽ വെള്ളം കിട്ടിയത്. വെള്ളക്കരം അടയ്ക്കാതെ വന്നതോടെയാണ് ജലഅതോറിറ്റി കണക്‌ഷൻ വിച്ഛേദിച്ചത്. വടകര മിനി സിവിൽസ്റ്റേഷനിലെ വെള്ളത്തിന്റെ കണക്‌ഷൻ തഹസിൽദാരുടെ പേരിലാണുള്ളത്.വെള്ളക്കരം അടയ്ക്കാൻ കൃത്യമായി പണം കിട്ടാത്തതിനാൽ മാസങ്ങളുടെ കുടിശ്ശികയുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം ഒരുലക്ഷം രൂപ അടച്ചതിനുശേഷം വടകരയിൽ ഉൾപ്പെടെ കണക്‌ഷൻ പുനഃസ്ഥാപിച്ചു. ബാക്കിതുക ഉടൻ അടയ്ക്കാമെന്ന ഉറപ്പിലാണ് ഇതുചെയ്തത്.
എന്നാൽ, ബാക്കിതുക അടയ്ക്കാതെ വന്നതോടെ വീണ്ടും കണക്‌ഷൻ വിച്ഛേദിക്കുകയായിരുന്നു. വടകരയിൽ ഡി.ഇ.ഒ. ഓഫീസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഒരു കെട്ടിടത്തിലെ കണക്‌ഷൻമാത്രം നിലനിർത്തിയിട്ടുണ്ട്.സപ്ലൈ ഓഫീസ്, ആർ.ടി.ഒ. ഓഫീസ്, എക്സൈസ് ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, ജി.എസ്.ടി. ഓഫീസ്, കൃഷിഭവൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, റവന്യൂ റിക്കവറി ഓഫീസ്, സർവേ ഓഫീസ് തുടങ്ങി പ്രധാനപ്പെട്ട ഓഫീസുകളെല്ലാം സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ വെള്ളമില്ല. ഇവിടങ്ങളിലെ വനിതാജീവനക്കാർ ഉൾപ്പെടെ വലിയ പ്രയാസമാണ് ഇതോടെ നേരിടുന്നത്. ഭക്ഷണം കഴിച്ചാൽ മുഖം കഴുകാൻപോലും വെള്ളമില്ല വെള്ളക്കരം അടക്കാത്തത് മൂലം മാസങ്ങളായി മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളഎൻ ജി ഒ അസോസിയേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി പിച്ചയാചിക്കൽ സമരം നടത്തി. സർക്കാരിൽ നിന്നും വെള്ളക്കരം അടക്കാൻ തുക ലഭിക്കാത്തത് മൂലമാണ് സിവിൽ സ്റ്റേഷനിൽ തുടർച്ചയായി ജലവിതരണം തടസ്സപ്പെടുന്നത്. സിവിൽ സ്റ്റേഷനിലെ നൂറ് കണക്കിന് ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന പൊതുജനങ്ങളും ജലവിതരണം തടസ്സപ്പെട്ടതിൽ ഏറെ ബുദ്ധിമുട്ടിലാണ്. സർക്കാർ തുക അനുവദിച്ചാൽ മാത്രമേ വെള്ളക്കരം അടക്കാൻ കഴിയുകയുള്ളൂ എന്ന നിലപാടിലാണ് അധികാരികൾ
ധൂർത്തും അഴിമതിയും മൂലം സർക്കാരിനുണ്ടായ ധന പ്രതിസന്ധിയുടെ പാപഭാരം ജീവനക്കാരിൽ അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് .കെ പ്രദീപൻ പറഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങളും , അവകാശങ്ങളും നിഷേധിക്കുന്ന സർക്കാർ അവരുടെ അടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് ഒ സൂരജ് അദ്യക്ഷം വഹിച്ചു. പി.പി ഷാക്കീർ ,എൻ. ഗിൽ ജിത്ത്കുമാർ , ടി ജൂബേഷ്, അബ്ദുൾ റഹിം, പങ്കജാക്ഷൻ, പി.എം. അഷറഫ്, പ്രവീണ.പി.ബി എന്നിവർ സംസാരിച്ചു.വെള്ളക്കരം അടക്കാത്തത് മൂലം മാസങ്ങളായി മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കണമെന്ന് താലൂക്ക് വികസനസമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു .