വടകര: വടകരയിലെ കോടതികൾ ഒന്നൊന്നായി പ്രവർത്തനം നിലക്കുന്നു. കുടുംബക്കോടതി പ്രവർത്തനം നിലച്ചിട്ട് 7 മാസമായി.ഇപ്പോൾ ചാർജ്ജ് ഉള്ള കോഴിക്കോട്ടെ ജഡ്ജി വന്ന് എല്ലാ ബുധനാഴ്ചയുമാണ് സിറ്റിംഗ് നടത്തുന്നത്. 2300 കേസുകളാണ് കുടുംബകോടതിയിൽ വിചാരണ കാത്തു കഴിയുന്നത്.ജീവനാംശം വിധിച്ച കേസിൽ കക്ഷികൾക്ക് കോടതി മുഖേന കിട്ടിക്കൊണ്ടിരുന്ന തുകയും നിലച്ചു.
ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തുന്ന ഭർത്താക്കന്മാർക്കെതിരേയും നടപടി എടുക്കാൻ കഴിയാതെയായി. വടകര മുൻസിഫ് സബ്ബ് ജഡ്ജിയായി പ്രമോഷനായതോടെ വടകര മുൻസിഫ് കോടതിയുടെ പ്രവർത്തനവും നിലച്ചു. പയ്യോളി മുൻസിഫിന് വടകര മുൻസിഫ് കോടതിയുടെ പൂർണ്ണ അധികച്ചുമതല നൽകിയിട്ടുണ്ടെങ്കിലും സിറ്റിംഗ് നടക്കുന്നില്ല. വടകര മുൻസിഫിന്റെ വിധിയിന്മേൽ അപ്പീൽ കേൾക്കേണ്ട സബ് ജഡ്ജിയായി വടകര മുൻസിഫിനെ തന്നെ നിയമിച്ച നടപടിയിൽ അഭിഭാഷകര്‍ അതൃപ്തിയിലാണ്.ഹൈക്കോടതി രജിസ്ട്രാരെ സമീപിക്കാൻ അഭിഭാഷകരിൽ ചിലർ തീരുമാനിച്ചു.