ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൃദ്ധ ദമ്പതികളെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസിൽ 12 വയസുള്ള ആൺകുട്ടിയടക്കം മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിലെ സൂത്രധാരൻ 12കാരനാണെന്ന് പൊലീസ് പറഞ്ഞു.
നവംബർ 22 നാണ് കേസിനാസ്പദ സംഭവം. സ്ക്രാപ്പ് ഡീലറായ 60 കാരനായ ഇബ്രാഹിമിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമിന്റെ ഭാര്യ ഹസ്രയെ ഒരു ഒഴിഞ്ഞ സ്ഥലത്തെ ടോയ്‌ലറ്റിന് സമീപം കഴുത്തിൽ തുണി ചുറ്റിയ നിലയിൽ കണ്ടെത്തി.
12കാരന് ദമ്പതികളെ മുൻ പരിചയമുണ്ടായിരുന്നു. സ്ക്രാപ്പ് വിൽപ്പന വഴി ദമ്പതികൾ പണം സ്വരൂപിച്ചതിനെ കുറിച്ചും 12കാരന് ധാരണയുണ്ടായിരുന്നു. മോഷണ ശ്രമമാണ് ദമ്പതികളുടെ കൊലപാതകത്തിൽ കലാശിച്ചത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. പ്രതികളിൽ നിന്ന് 12,000 രൂപയും ഒരു മൊബൈൽ ഫോണും ഒരു സ്വർണ ചെയിനും കണ്ടെടുത്തതായി ഗാസിയാബാദ് സീനിയർ കോൺസ്റ്റബിൾ ഇരാജ് രാജ പറഞ്ഞു.