ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പി.എസ്.സി. അംഗങ്ങൾ

news image
Sep 11, 2026, 11:15 am GMT+0000 payyolionline.in

തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് പി.എസ്.സി. അംഗങ്ങൾ വ്യക്തമാക്കി. ചട്ടങ്ങൾ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി.) നോട്ടീസ് തള്ളിയ അംഗങ്ങൾ, ചോദ്യം ചെയ്യൽ പി.എസ്.സി. ആസ്ഥാനത്തേക്ക് മാറ്റണമെന്ന നിലപാടിലാണ്. കേസുമായി ബന്ധപ്പെട്ട് 15 പി.എസ്.സി. അംഗങ്ങൾക്കാണ് എസ്.ഐ.ടി. നോട്ടീസ് അയച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ ചെയർമാനെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നീക്കം നടത്തുന്നുണ്ട്.

​ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിൽ പത്തോളം ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഫലം പ്രഖ്യാപിച്ചതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ചില ഉദ്യോഗാർഥികളെ സഹായിക്കാനായിരുന്നു ഈ നീക്കമെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ്, അഡീഷണൽ സെക്രട്ടറി ഹരി എന്നിവർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും, സാങ്കേതിക പിഴവാണ് മൂല്യനിർണയം തടസ്സപ്പെടാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

​അതേസമയം, പി.എസ്.സി. നടത്തിയ പരീക്ഷകളിലും അഭിമുഖങ്ങളിലും വ്യാപക ക്രമക്കേടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കെ.എ.എസ്. ഉൾപ്പെടെയുള്ള ചില പരീക്ഷകളിലെ തട്ടിപ്പുകളിൽ നിർണായക തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിൽ, സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാലുടൻ കൂടുതൽ എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe