മലപ്പുറം മോർഫിങ് കേസ്: ജാമ്യത്തിലിറങ്ങിയ പ്രതി ലോഡ്ജിൽ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

news image
Sep 11, 2026, 4:54 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബു(26)വാണ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. മലപ്പുറത്തെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് സംഭവം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് മോർഫിങ് കേസിൽ പ്രതിയായ സുബിൻ ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് പുറത്തിറങ്ങിയ പ്രതി മലപ്പുറത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. മലപ്പുറത്തെ വിവിധ കോളേജുകളിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പ്രചരിപ്പിച്ചെന്ന കേസിലാണ് സുബിൻ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

തിരുവനന്തപുരത്ത് മൊബൈൽ ടെക്നീഷ്യനായി ജോലിചെയ്യുന്നയാളാണ് സുബിൻ ബാബു. ഇതിനിടെയാണ് മലബാർ മേഖലയിലെ കോളേജ് വിദ്യാർഥികളുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളിൽനിന്ന് ചിത്രങ്ങൾ ശേഖരിച്ച് ഇത് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിൽപ്പന നടത്തിയിരുന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ 12-ഓളം കോളേജുകളിലെ വിദ്യാർഥിനികളാണ് മോർഫിങ് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നത്. തുടർന്ന് പൊലീസ് മെറ്റയിൽനിന്നടക്കം വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe