ആതിഥേയരായ ജപ്പാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ. സെമിയിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് രണ്ടാമത്തെ സെമി.ജപ്പാനും ഇന്ത്യയും ചരിത്രത്തിൽ ആദ്യമായി നേർക്കുനേർ വന്നപ്പോൾ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 58 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
15 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം 40 റൺസോടെ ഷെഫാലി വർമ പുറത്താകാതെ നിന്നു. രണ്ട് പന്ത് നേരിട്ട കമാലിന് പൂജ്യത്തിന് പുറത്തായി. ഏഴ് പന്തിൽ ആറ് റൺസായിരുന്നു ഭാർതിയുടെ സംഭാവന. ആറ് പന്തിൽ 12 റൺസോടെ റിച്ചാ ഘോഷ് പുറത്താകാതെ നിന്നു.
നേരത്തെ നാല് വിക്കറ്റ് വീഴ്ത്തിയ ചരണിയുടെ ബൗളിങ് മികവിൽ ജപ്പാൻ 19.5 ഓവറിൽ 57 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. 25 റൺസെടുത്ത അയാക സ്റ്റാഫോർഡാണ് ജപ്പാന്റെ ടോപ്പ് സ്കോറർ. നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായി. നാല് ഓവറിൽ പത്ത് റൺസ് മാത്രം വഴങ്ങിയാണ് ചരണി നാല് വിക്കറ്റ് പിഴുതത്. ഷെഫാലി വർമ രണ്ടും ദീപ്തി ശർമ, ശ്രേയങ്ക പാട്ടീൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
