വടകര : അനര്‍ഹമായ കാർഡുകൾ കണ്ടെത്തുന്നതിന് ഭക്ഷ്യ -പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമുള്ള ഓപ്പറേഷൻ യെല്ലോ പരിപാടിയുടെ ഭാഗമായി വടകര സപ്ലൈ ഓഫീസിൽ നിന്നും സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സ്പെഷ്യൽ സ്ക്വാഡ് കരിമ്പനപാലം, കളരിയുള്ളതിൽ ക്ഷേത്രം, ജനതാറോഡ് എന്നിവിടങ്ങളിലെ നിരവധി വീടുകൾ പരിശോധിച്ച് അനർഹ കാർഡുകളെ സംബന്ധിച്ചുള്ള പരിശോധന നടത്തി.
പരിശോധനയിൽ അർഹതയില്ലാത്ത മൂന്ന് മുൻഗണന കാർഡുകളും ഒരു എ എ വൈ കാര്‍ഡും കണ്ടെത്തി. രണ്ടുദിവസത്തിനകം പിഴയടച്ച് കാർഡ് പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ള നോട്ടീസും നിർദേശവും നൽകി.
അനര്‍ഹമായ കാർഡുകൾ കൈവശം വെച്ചിരിക്കുന്നവർ കൂടുതൽ നിയമ നടപടികൾ ഒഴിവാക്കാനായി കാർഡുകൾ രണ്ടു ദിവസത്തിനകം ഓഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്നും . വീടുകൾ സന്ദർശിച്ചുള്ള പരിശോധനകൾ ഇനിയും തുടരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ ടി സി സജീവൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ കെ ശ്രീധരൻ , ജി എസ് ബിനി എന്നിവരും ജീവനക്കാരനായ ശ്രീജിത്ത് കുമാറും പങ്കെടുത്തു