കൊയിലാണ്ടി : റെയിൽവേ മേൽപാലത്തിനടിയിൽ വർഷങ്ങളായി മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന സ്ഥലത്തു നിന്നും മാലിന്യങ്ങൾ നീക്കംചെയ്ത് വാഹന പാർക്കിംഗ് സ്ഥലം ഒരുക്കി നഗരസഭ.രാത്രി കാലങ്ങളിൽ ചില സ്ഥാപനങ്ങളിൽ നിന്നും മറ്റും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന ഒരു കേന്ദ്രമായിരുന്നു മേൽ പാലത്തിനടിയിൽ .ഇടയ്ക്കിടെ തീപിടുത്തമുണ്ടാവുകയുംഫയർഫോഴ്സും നഗരസഭ ശുചീകരണ ജീവനക്കാരും ചേർന്ന് തീ അണയ്ക്കുന്നതും പതിവായിരുന്നു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് മാലിന്യ നിക്ഷേപകരെ കണ്ടെത്തുകയും പിഴ അടപ്പിക്കുകയും ചെയ്തിരുന്നു.ബ്രഹ്മപുരം തീപിടുത്തത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല എൻഫോഴ്സ്മെന്റ് സ്കോഡ് മേൽപ്പാലത്തിനടിയിൽ പരിശോധന നടത്തുകയും ഹോട്ട്സ്പോട്ടായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.നഗരസഭ ശുചീകരണ ജീവനക്കാർ ,ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്നാണ് മാലിന്യങ്ങൾ തരംതിരിച്ച് നീക്കം ചെയ്തത്. 435 ചാക്ക് അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് എംസിഎഫിലേക്ക് മാറ്റിയിട്ടുണ്ട്.
അവധി ദിവസങ്ങളിൽ അടക്കം ശുചീകരണ ജീവനക്കാരെ നിയോഗിച്ചാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്.ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ ബാബു, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എപി സുരേഷ്, കെ റിഷാദ് ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജിന പി ,ജമീഷ് മുഹമ്മദ്, ലിജോയ് എൽ എന്നിവർ നേതൃത്വം നൽകി.