തിരുവനന്തപുരം∙ കേരളത്തിൽ നിന്ന് ഇത്തവണ സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുന്നത് മുപ്പതിനായിരത്തിലേറെപ്പേർ. മേയ് 28ന് നടക്കുന്ന പ്രാഥമിക പരീക്ഷയ്ക്കായുള്ള തീവ്ര പരിശീലനത്തിലാണിവർ. കേരളത്തിൽ തിരുവനന്തപുരം തന്നെയാണു മുഖ്യ പരിശീലന കേന്ദ്രം. സംസ്ഥാന സർക്കാരിന്റെ അക്കാദമി ഉൾപ്പെടെ രണ്ടു ഡസനോളം പരിശീലന കേന്ദ്രങ്ങളാണ് തലസ്ഥാനത്തുള്ളത്. എറണാകുളത്തും ഒട്ടേറെ പരിശീലന കേന്ദ്രങ്ങളുണ്ട്. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് പലയിടങ്ങളിലും ക്ലാസിനു നേതൃത്വം നൽകുന്നത്.
സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലേക്കു വരെ പരിശീലന ഫീസ് നീളുന്നു. ഒന്നും രണ്ടും വർഷമായി തുടർച്ചയായി പരിശീലനം നടത്തുന്നവരുണ്ട്. പഠനത്തിനും മറ്റു ജോലികൾക്കൊപ്പം പാർട്‌ടൈം പരിശീലനം നേടുന്നവരും ഏറെ. ഇക്കൊല്ലം ആയിരത്തി ഒരുനൂറോളം ഒഴിവുകളാണ് സിവിൽ സർവീസിലുള്ളത്. കൂടുതൽപേരും ലക്ഷ്യം വയ്ക്കുന്ന ഐഎഎസ് ഇരുനൂറിൽ താഴെയാണ്. എഴുതുന്നവരിൽ വലിയൊരു പങ്ക് മുൻ വർഷങ്ങളിലും പരീക്ഷ എഴുതിയവരാണ്.