കോഴിക്കോട്: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലീസുകാർക്ക് നേരെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കക്കോടി സ്വദേശി മുഹമ്മദ് ഹാഷിം (38) ആണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരത്തോടെ കോഴിക്കോട് നഗരത്തിലെ എസ്.കെ. ടെമ്പിൾ റോഡിലാണ് നാടകീയമായ അതിക്രമം അരങ്ങേറിയത്. നഗരത്തിൽ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി മഫ്തിയിൽ പട്രോളിങ് നടത്തുകയായിരുന്ന കസബ സ്റ്റേഷനിലെ സീനിയർ സിപിഒ ടി.കെ. രഞ്ജിത്ത്, സിപിഒ അനൂപ് ലാൽ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വഖഫ് ബോർഡ് ബിൽഡിങ്ങിന് സമീപം റോഡരികിലിരുന്ന് മൂന്ന് പേർ മദ്യപിക്കുന്നത് കണ്ട് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ മുഹമ്മദ് ഹാഷിം ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും, പരസ്യ മദ്യപാനത്തിനെതിരെ കർശന മുന്നറിയിപ്പ് നൽകി ഇവരെ അവിടെനിന്നും വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന രഞ്ജിത്തിനും അനൂപിനും നേരെ ഹാഷിം മനഃപൂർവം ഓട്ടോറിക്ഷ എതിർദിശയിൽ നിന്നും വേഗത്തിൽ ഓടിച്ചുകയറ്റി ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ഇതിനുശേഷവും അമർഷം തീരാത്ത പ്രതിയും സംഘവും ഓട്ടോയിൽ നിന്നിറങ്ങി ഇരു പൊലീസുകാരെയും വഴിയിൽ തടഞ്ഞുവെച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു. അക്രമത്തിൽ പരിക്കേറ്റ സീനിയർ സിപിഒ ടി.കെ. രഞ്ജിത്ത് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് വധശ്രമത്തിന് കേസെടുത്ത് മുഹമ്മദ് ഹാഷിമിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
