കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളി. കോർപ്പറേഷനിലെ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ സമർപ്പിച്ച ഹരജിയാണ് തള്ളിയത്.
ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതാണെന്നും നിഗൂഢ കത്തിന്റെ പേരിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹരജിക്കാരന്‍റെ പക്കലില്ലെന്നും അതിനാൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ ആവശ്യപ്പെട്ടാണ് ജി.എസ് ശ്രീകുമാറാണ് ഹൈകോടതിയെ സമീപിച്ചത്.
അതേസമയം മേയറുടെ പേരിലുള്ള കത്ത് പുറത്തുവന്ന് ഒരു മാസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിനായിട്ടില്ല. കത്ത് താൻ എഴുതിയതല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മേയർ. ആ സമയത്ത് താൻ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല എന്നാണ് അവരുടെ വാദം.