കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി പരാതി. ഉള്ള്യേരി കുന്നത്തറ എഴുകുളത്തിൽ സനൽരാജിന്റെ മകനാണ് ഇടതുകൈ വിരലിന്റെ ചലനശേഷി നഷ്ടമായത്. കുപ്പിച്ചില്ല് കൊണ്ട് മുറിവേറ്റതിനെത്തുടർന്നാണ് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ വെച്ച് കുട്ടിയുടെ മുറിവ് തുന്നിച്ചേർത്ത് അധികൃതർ വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. എന്നാൽ, ഒരു മാസത്തിന് ശേഷവും വിരലിന് ചലനമില്ലാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കൈയിലെ ചലനവള്ളി (ടെൻഡൻ) മുറിഞ്ഞുപോയതാണെന്ന് കണ്ടെത്തുന്നത്. താലൂക്ക് ആശുപത്രിയിൽ തുന്നിയിടുമ്പോൾ ഇത് ശ്രദ്ധിക്കാതിരുന്നതാണ് വിരലിന്റെ ശേഷി നഷ്ടപ്പെടാൻ കാരണമായത്.
തുടർന്ന്, ജൂൺ 11-ന് മെഡിക്കൽ കോളേജിൽ വെച്ച് കുട്ടിയെ സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വിരലിന്റെ ചലനശേഷി പൂർണ്ണമായും തിരികെ ലഭിക്കുമോയെന്ന കാര്യത്തിൽ ഡോക്ടർമാർ ഉറപ്പ് നൽകിയിട്ടില്ല. കൂലിപ്പണിക്കാരനായ പിതാവ് മകന്റെ തുടർചികിത്സയ്ക്കായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗുരുതര വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, തങ്ങൾക്കുണ്ടായ നഷ്ടത്തിന് പരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡി.എം.ഒ, ജനപ്രതിനിധികൾ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകി.
