‘കണ്ണൂരിൽ എക്സിക്യുട്ടീവ് ട്രയിനിന്റെ കൂടുതൽ ബോഗികൾ കത്തിക്കാൻ ലക്ഷ്യമിട്ടിരുന്നു’: പ്രതിയുടെ മൊഴി

news image
Jun 9, 2023, 12:39 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി പൊലീസിന് നൽകിയ കൂടുതൽ മൊഴി പുറത്ത്. തീവച്ച എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ  കൂടുതൽ ബോഗികൾ കത്തിക്കാൻ ശ്രമിച്ചിരുന്നതായാണ് പ്രതി പ്രസൂൺ ജിത് സിക്‌ദറുടെ മൊഴി. ട്രെയിനിന്റെ 19ാം കോച്ചും കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച് ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും പ്രതി പറഞ്ഞു. എന്നാൽ തീ പടർന്നില്ല. ട്രെയിനിന്റെ 17ാമത്തെ കോച്ച് കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും പ്രസൂൺ ജിത് സിക്‌ദറുടെ മൊഴിയിലുണ്ട്.

നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ഇയാളെ ഇന്നലെ രാവിലെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പിന്നാലെ പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ എത്തിച്ചിരുന്നു. ബോഗിക്കുള്ളില്‍ എത്തിച്ച ശേഷം പ്രതി പ്രസൂൺ ജിത് തീവച്ചത് എങ്ങനെയെന്ന കാര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചു.

പിന്നീട് പ്രതിയുമായി ട്രാക്കിനും പരിസരത്തും തെളിവെടുപ്പ് നടത്തി. സംഭവം നടന്ന രാത്രി ഇവിടെ നിന്ന് രക്ഷപ്പെട്ട വഴിയും ഇയാള്‍ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. കേസിലെ സാക്ഷി ബി പി സി എല്‍ സുരക്ഷാ ജീവനക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. കൃത്യം നടക്കുന്നതിന് മുമ്പ് പ്രതി റയില്‍വേ ട്രാക്കിലൂടെ നടന്നു നീങ്ങുന്നത് കണ്ടിരുന്നതായി ഈ ഉദ്യോഗസ്ഥൻ പോലീസിന് മൊഴി നല്‍കിയിരുന്നു. ഭിക്ഷാടനത്തിലൂടെ പണം കണ്ടെത്താന്‍ കഴിയാത്തതിലുള്ള വൈരാഗ്യമാണ് കൃത്യം നടത്താൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തിന്‍റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രം അന്വേഷണം അവസാനിപ്പിച്ചാല്‍ മതിയെന്ന നിർദ്ദേശമാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe