എംജി വിസി പുനര്‍നിയമനം; സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍, 3 അംഗ പാനല്‍ ആവശ്യപ്പെട്ടു

news image
May 26, 2023, 3:15 pm GMT+0000 payyolionline.in

തിരുവനന്തപുരം: എം ജി വിസി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തിന് മൂന്നാംഗ പാനൽ ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. സാബു തോമസ് നാളെ വിരമിക്കാനിരിക്കെയാണ് രാജ്ഭവന്‍റെ നീക്കം. കണ്ണൂർ വി സിയുടെ പുനർ നിയമന കേസ് കോടതി പരിഗണനയിൽ ഉള്ളതിനാലാണ് ഗവർണർ എംജിയിലെ പുനർനിയമനം എതിർക്കുന്നത്.

ശനിയാഴ്ച വിരമിക്കുന്ന എം ജി വിസി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്നാണ് സംസ്ഥാന സർക്കാർ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് സർക്കാർ കത്ത് നൽകിയിരുന്നു. എംജി സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയത്. എന്നാല്‍ ഈ ആവശ്യം  അംഗീകരിക്കാതെ നിയമനത്തിന് മൂന്നാംഗ പാനൽ ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്ഭവൻ.

പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് ഡോ. സാബു തോമസ്. പിന്നാലെ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. സാബു തോമസ് മറുപടിയിരുന്നു. ഹിയറിംഗിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംജി വിസിയുടെ മറുപടി. ചട്ടങ്ങൾ പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. സാബു തോമസ് കോടതിയെയും സമീപിച്ചിരുന്നു. ഡോ. സാബു തോമസിന് പുറമേ കേരള സർവകലാശാല മുൻ വി സി ഡോ. വി പി. മഹാദേവൻ പിളള, കുസാറ്റ് വി സി ഡോ. കെ എൻ മധുസൂദനൻ, കുഫോസ് വി സി ഡോ. കെ റിജി ജോൺ, കാലടി സർവകലാശാല വി സി ഡോ. എം വി നാരായണൻ, കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, മലയാളം സർവകലാശാല വി സി ഡോ. വി അനിൽ കുമാർ, കണ്ണൂർ സർവകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവരും കോടതിയെ സമീപിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe