വടകര : പതിറ്റാണ്ടുകളായി തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്തിരുന്ന വടകരയിലെ റെയിൽവേ മെയിൽ സർവീസ് (ആർഎംഎസ്) ഓഫീസ് നിർത്തലാക്കി. കേന്ദ്ര സർക്കാർ നടപ്പാക്കിയ രജിസ്ട്രേഡ് പോസ്‌റ്റ്-–- സ്‌പീഡ് പോസ്‌റ്റ് ലയനത്തെ തുടർന്നാണിത്. തിങ്കളാഴ്‌ച വടകരയിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തി ജീവനക്കാരെയെല്ലാം കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി. ഇതോടെ വടകര മേഖലയിലെ തപാൽ ഉരുപ്പടികളുടെ വേർതിരിക്കൽ കോഴിക്കോട് ഡിവിഷണൽ ഓഫീസ് കേന്ദ്രീകരിച്ചാകും.
വടകരയിലെ ഓഫീസിൽ 30 ജീവനക്കാർ ഉണ്ടായിരുന്നതിൽ 15 സ്ഥിരം ജീവനക്കാരെ കോഴിക്കോട് ഓഫീസിലേക്കാണ് മാറ്റിയത്. 15 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിൽ 20 വർഷത്തോളം ജോലി ചെയ്തവരുമുണ്ട്. തപാൽ ഉരുപ്പടികളുടെ നീക്കം അവസാനിച്ചെങ്കിലും അഡ്മിനിസ്‌ട്രേഷൻ ഓഫീസ് എന്ന നിലയിൽ ഒരാളെ നിലനിർത്തിയിട്ടുണ്ട്. ഞായറാഴ്‌ച ഓഫീസ് സാമഗ്രികൾ മാറ്റുന്നത് സംയുക്ത തൊഴിലാളി യൂണിയൻ തടഞ്ഞിരുന്നു. ചർച്ചയെ തുടർന്ന് പരീക്ഷാ പേപ്പറുകളും ഒരു കംപ്യൂട്ടറും കൊണ്ടുപോകാൻ സമരക്കാർ അനുമതിനൽകി. എന്നാൽ ഇതിന്റെ മറവിൽ മറ്റ് സാധനങ്ങളും കോഴിക്കോട് ഓഫീസിലേക്ക് മാറ്റി. സംയുക്ത സമരസമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും എംപിക്കും ഉൾപ്പെടെ നൽകിയ നിവേദനം അനുഭാവപൂർവം പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടയിലാണ് ഓഫീസ് പ്രവർത്തനം നിർത്തലാക്കിയത്.
വടകരയിലെ ആർഎംഎസ് ഓഫീസ് നിർത്തുന്നതോടെ മോട്ടോർ മെയിൽ സർവീസ് (എംഎംഎസ്) നിലവിൽ വരും. ഇത് തപാൽ ഉരുപ്പടികളുടെ നീക്കം മന്ദഗതിയിലാക്കും. രജിസ്ട്രേഡ് പോസ്റ്റുകൾ ഉൾപ്പെടെ കോഴിക്കോട്ടെത്തിയിട്ട് തരംതിരിച്ച് വേണം ഉടമസ്ഥരിലേക്കെത്താൻ. ആർഎംഎസ് ഓഫീസുകളുടെ പദവിയുയർത്തി ഇന്റർ സർക്കിൾ ഹബ്ബുകളാക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തിങ്കളാഴ്‌ചക്കകം നൽകാൻ കേന്ദ്രമന്ത്രാലയം കേരള സർക്കിൾ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ഓഫീസിന്റെ പ്രവർത്തനം നിർത്തി