പയ്യോളി: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് റോഡ് മുറിച്ചുകടക്കാൻ കാത്തുനിന്ന മധ്യവയസ്ക മരിച്ചു. മൂരാട് തായ്നാട്ട് മീത്തൽ മോളിയാണ് (56) മരണപ്പെട്ടത്. ഇന്ന് രാവിലെ 11.30-ഓടെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യാത്രികർക്ക് പരിക്കേറ്റു.
കണ്ണൂർ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL 02 Z 2036 നമ്പറിലുള്ള വാഗൺആർ കാറാണ് അപകടമുണ്ടാക്കിയത്. ദേശീയപാതയുടെ മധ്യത്തിലായി സ്ഥാപിച്ച ഡിവൈഡറിന് സമീപം റോഡ് മുറിച്ചുകടക്കാനായി മോളി കാത്തുനിൽക്കുകയായിരുന്നു. ഈ സമയം വടകര ഭാഗത്ത് നിന്നും അമിതവേഗതയിലെത്തിയ കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും മോളിയെ ശക്തമായി ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം നടന്നയുടൻ നാട്ടുകാരും പോലീസും ചേർന്ന് മോളിയെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കാർ യാത്രികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൃതദേഹം വടകര ജില്ലാ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അപകടത്തെ തുടർന്ന് പയ്യോളി പോലീസും വടകരയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തകർന്ന വാഹനം റോഡിൽ നിന്നും നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. അന്തരിച്ച ബാലന്റെ മകളാണ് മോളി, സുധീഷ് സഹോദരനാണ്. സംഭവത്തിൽ പയ്യോളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തി മോളിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
