കോഴിക്കോട്: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെത്തുടർന്ന് താമരശ്ശേരി സ്വദേശികളായ നാലുപേർക്ക് ഭക്ഷ്യവിഷബാധേറ്റു. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനെത്തുടർന്ന് നാലുപേരെയും തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രണ്ടു ദിവസത്തിലധികം പഴക്കമുള്ള ചീരയാണ് ഇവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ദീർഘനേരം ഫ്രിഡ്ജിൽ വെച്ചപ്പോൾ ചീരയിലുണ്ടായ മാറ്റങ്ങളോ അലർജിയോ ആകാം വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വേനൽക്കാലത്ത് ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നതിലും ഉപയോഗിക്കുന്നതിലും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചീര പോലുള്ള ഇലക്കറികൾ അധികദിവസം ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതി നിലവിൽ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
