48 വർഷത്തിന് ശേഷം ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പെൺതിളക്കം

news image
Mar 8, 2026, 4:52 am GMT+0000 payyolionline.in

ഗുരുവായൂർ : അര നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ഗുരുവായൂർ ദേവസ്വം ഭരണസമതിയിലേക്ക് വനിത അംഗം. കൊടുങ്ങല്ലൂർ നഗരസഭ മുൻ ചെയർപേഴ്സൺ എം യു ഷിനിജയിലൂടെയാണ് ഭരണസമിതിയിൽ വീണ്ടും വനിത പ്രവേശം സാധ്യമാകുന്നത്. 1978ൽ ഭേദഗതി ചെയ്ത ഇപ്പോൾ നിലവിലുള്ള ഗുരുവായൂർ ദേവസ്വം ചട്ടമനുസരിച്ച് രൂപവത്കരിച്ച ഒരു ഭരണസമിതിയിലും ഇതുവരെ വനിത അംഗം ഉണ്ടായിട്ടില്ല.

1971 ൽ ഗുരുവായൂർ ക്ഷേത്രഭരണം സർക്കാർ ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഭരണസമിതികളിൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നു. സാഹിത്യകാരി എൻ ബാലാമണിയമ്മ, ദേവകിയമ്മ എന്നിവർ ആദ്യകാലത്തെ ഭരണ സമതിയിൽ ഉണ്ടായിരുന്നു. എന്നാൽ 1978ൽ ചട്ടം ഭേദഗതി ചെയ്ത ശേഷം വനിതകൾ ഭരണസമിതിയിൽ എത്തിയില്ല. മൂന്ന് പാരമ്പര്യ അംഗങ്ങളും സംസ്ഥാന സർക്കാറിന്റെ ഹിന്ദു മന്ത്രിമാർ ചേർന്ന് നാമനിർദ്ദേശം ചെയ്യുന്ന ആറ് അംഗങ്ങളും ഉൾപ്പെട്ടതാണ് ഭരണസമിതി. രണ്ട് വർഷമാണ് കാലാവധി.

ദേവസ്വം അഡ്മിനിസ്‌ട്രേറ്ററുടെ ചുമതലയിൽ വനിതകൾ പലപ്പോഴും എത്തിയിട്ടുണ്ടെങ്കിലും ഭരണസമിതി അംഗമായി എത്തുന്നത് ഇതാദ്യമായാണ്. അന്താരാഷ്ട്ര വനിത ദിനത്തിലാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സ്ത്രീ പ്രവേശം ഉണ്ടാകുന്നത് എന്നത് പ്രത്യേകതയായി. സിപിഐയുടെ പ്രതിനിധിയായാണ് ഷിനിജ ഭരണ സമിതിയിലെത്തുന്നത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe