വാഷിങ്ടൺ ഡി.സി: അഫ്ഗാനിസ്താൻ ഭരണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ യു.എസ് മരവിപ്പിച്ച കരുതൽ ധനശേഖരത്തിൽ നിന്ന് ഒരു പങ്ക് അഫ്ഗാൻ സർക്കാറിന് വിട്ടുനൽകാൻ ധാരണയായതായി റിപ്പോർട്ടുകൾ. 350 കോടി യു.എസ് ഡോളർ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്(ബി.ഐ.എസ്) വഴി കൈമാറാനാണ് ധാരണ. ഫണ്ട് വിതരണത്തിന്റെ മേൽനോട്ടത്തിനായി അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുടെ പാനൽ തയാറാക്കും.
ഇതുസംബന്ധിച്ചഔദ്യോഗിക പ്രഖ്യാപനം വരും ആഴ്ചകളിലുണ്ടാകുമെന്നാണ് വിവരം. അഫ്ഗാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാനുഷിക വെല്ലുവിളികളും ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയരുന്നത് യു.എസിന് മേൽ സമ്മർദം ചെലുത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.