തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച ആദ്യ അന്വേഷണത്തിന്റെ ഫയലുകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ഇന്നലെ വൈകിയും ലഭിച്ചില്ല. മ്യൂസിയം പൊലീസ് അന്വേഷിച്ച കേസിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ചിന് വിശദമായ അന്വേഷണത്തിനു സമയമെടുക്കും. എന്നാൽ, കേസ് കൈമാറി ദിവസങ്ങളായെങ്കിലും ഫയലുകൾ കൈമാറുന്നതിലുണ്ടാകുന്ന കാലതാമസം സംശയാസ്പദമാണ്.
നയനയുടെ മരണം ആത്മഹത്യയാണെന്നു കണ്ടെത്തിയാണ് ആദ്യ അന്വേഷണസംഘം കേസ് അവസാനിപ്പിച്ചത്. എന്നാൽ, കൊലപാതകത്തിനുള്ള സാധ്യതയാണ് പ്രധാനമെന്ന് അന്നത്തെ പൊലീസ് സർജൻ ഡോ.കെ.ശശികല പൊലീസിനെ അറിയിച്ചിരുന്നു. എല്ലാ സാധ്യതകളും വ്യക്തമായി അവതരിപ്പിച്ചെങ്കിലും കൊലപാതക സാധ്യത മറച്ചു വച്ചും മൃതദേഹത്തിലെ മുറിവുകൾ സംബന്ധിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ രേഖപ്പെടുത്താതെയും തിടുക്കത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചുവെന്നാണ് ആരോപണം.
നയനയുടെ മരണശേഷം കോടതിയിൽ നിന്ന് വാറന്റ്
തിരുവനന്തപുരം ∙ നയന സൂര്യൻ മരിച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷം അവരുടെ പേരിൽ കോടതിയിൽ നിന്നു വാറന്റ് ലഭിച്ചതായി സഹോദരന്റെ വെളിപ്പെടുത്തൽ. നയന സൂര്യന്റെ സഹോദരൻ മധു ആണ് സിറ്റി പൊലീസ് കമ്മിഷണറോടും ഡിഎസ്പിയോടും ഇക്കാര്യം വെളിപ്പെടുത്തിയത്.