ന്യൂഡൽഹി ∙ കേന്ദ്ര സായുധ പൊലീസ് സേനകളിലെ എല്ലാ അംഗങ്ങളെയും പഴയ പെൻഷൻ പദ്ധതിയിൽ (ഒപിഎസ്) ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്നും ജഡ്ജിമാരായ സുരേഷ് കുമാർ കൈത്, നീന ബൻസാൽ കൃഷ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് കേന്ദ്ര സർക്കാരിനോടു നിർദേശിച്ചു. കേന്ദ്ര റിസർവ് പൊലീസ് സേന (സിആർപിഎഫ്), അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) തുടങ്ങിയ അർധസൈനിക വിഭാഗങ്ങളിലെ ലക്ഷക്കണക്കിനു സൈനികർക്കു പ്രയോജനപ്പെടുന്നതാണു ഡൽഹി ഹൈക്കോടതിയുടെ നിർണായകമായ വിധി.
2004 ജനുവരി ഒന്നിനു ശേഷം അർധസൈനിക വിഭാഗങ്ങളിൽ ചേരുന്നവർക്കു പങ്കാളിത്ത പെൻഷനാണു ബാധമാകുകയെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ 2003 ഡിസംബറിലെ വിജ്ഞാപനവും ഇതുമായി ബന്ധപ്പെട്ട പെൻഷൻ ആൻഡ് പെൻഷനേഴ്സ് വെൽഫെയർ വിഭാഗത്തിന്റെ 2020 ലെ ഓഫിസ് ഉത്തരവും കോടതി റദ്ദാക്കി.