കൊയിലാണ്ടി: ഉത്തര കേരളത്തിലെകൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. മാർച്ച് 24ന് കൊടിയേറും. മാർച്ച് 29ന് ചെറിയ വിളക്ക്, 30 ന് വലിയ വിളക്ക്. 31 ന് കാളിയാട്ടത്തോടെ സമാപിക്കും. ഇന്ന് രാവിലെ പൂജയ്ക്ക് ശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന് നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്.
ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ ദേവപ്രശ്നം വെച്ചാണ്കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ പൊറ്റമ്മല്‍ ഉണ്ണിക്കൃഷ്ണന് നമ്പീശന്, ശശികുമാരന് നമ്പീശന്, ചെയര്മാന് കൊട്ടിലകത്ത് ബാലന് നായര്‍, കീഴയില് ബാലന് നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ എ.ജഗദീഷ് പ്രസാദ്, പാരമ്പര്യ ട്രസ്റ്റിമാരായ എളയടത്ത് വേണുഗോപാല്‍, മുണ്ടക്കല്‍ ഉണ്ണിക്കൃഷ്ണന് നായര്‍, പുനത്തില്‍ നാരായണന് കുട്ടി നായര്‍, ഈച്ചരാട്ടില് അപ്പുക്കുട്ടി നായര്‍ എന്നിവര്‍ പങ്കെടുത്തു.
കാളിയാട്ട മുഹൂര്‍ത്തം ആചാരപ്രകാരം രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറന്ന ശേഷം ഷാരടി കുടുംബത്തിലെ ഒരംഗം കാളിയാട്ട മുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിച്ചത്. മലബാറിലെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം. കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല്‍ കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്.