കൊച്ചി ∙ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ 5.058 കിലോഗ്രാം സ്വർണത്തിൽ നയതന്ത്രപാഴ്സൽ കള്ളക്കടത്തിലൂടെ കൊണ്ടുവന്ന സ്വർണമുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു. ഇതു വ്യക്തമായാൽ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ, എം.ശിവശങ്കർ എന്നിവർക്കെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്യും.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അബൂബക്കർ പഴേടത്തിന്റെ കുറ്റസമ്മതമൊഴി ഇഡി രേഖപ്പെടുത്തി. ഇതനുസരിച്ചു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ 30.25 കിലോഗ്രാം സ്വർണത്തിൽ 3 കിലോഗ്രാം സ്വർണം തനിക്കുവേണ്ടി കടത്തിയതാണെന്ന് അബൂബക്കർ നേരത്തെ മൊഴി നൽകിയിരുന്നു.