കൊച്ചി: കേരള പൊതുജനാരോഗ്യബിൽ സമഗ്രവും സുതാര്യവുമായി രൂപപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കാക്കനാട് കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സെലക്ട് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബില്ലുമായി ബന്ധപ്പെട്ട് ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. രോഗം വന്നാൽ ഏതു ചികിത്സാരീതി സ്വീകരിക്കണമെന്നത് ബിൽ ചോദ്യംചെയ്യുന്നില്ല. പുതിയ വൈദ്യശാസ്ത്രശാഖകളെ അംഗീകരിക്കില്ലെന്ന പ്രചാരണവും വാസ്തവമല്ല. അംഗീകൃത യോഗ്യതകളുള്ളവർക്ക് നിയമവിധേയമായി പ്രാക്ടീസ് ചെയ്യാൻ തടസ്സമില്ല.
പൊതുജനാരോഗ്യനിയമം ഏകപക്ഷീയമായി കൊണ്ടുവരാനല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായം കേട്ട് ബില്ലിൽ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തി പ്രാബല്യത്തിൽ വരുത്താനാണ് ശ്രമം. കോവിഡ്, നിപാ തുടങ്ങിയ മഹാമാരികളെ നേരിട്ടപ്പോഴാണ് ഏകീകൃത നിയമത്തിന്റെ ആവശ്യകത മനസ്സിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളെ ഉൾപ്പെടുത്തി മൂന്നാമത് സെലക്ട് കമ്മിറ്റി യോഗമാണ് നടന്നത്. തിരുവനന്തപുരത്ത് ചേരുന്ന അവസാനയോഗത്തിനുശേഷം അഭിപ്രായങ്ങൾ പരിശോധിച്ച് ക്രോഡീകരിക്കും. നിയമസഭയുടെയും പ്രതിപക്ഷത്തിന്റെയും നിർദേശമനുസരിച്ച് ആവശ്യമായ മാറ്റംവരുത്തി ബിൽ പുതുക്കുമെന്നും മന്ത്രി പറഞ്ഞു. സുപ്രീംകോടതി ഉത്തരവും പരിഗണിച്ചാവും ബില്ലിൽ ഭേദഗതി വരുത്തുക.
ജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലമോ [email protected] എന്ന ഇ–-മെയിൽ മുഖേനയോ അയക്കാം. ചോദ്യാവലി നിയമസഭാ വെബ്സൈറ്റിൽ (www.niya masabha.org) ലഭ്യമാണ്. സെലക്ട് കമ്മിറ്റി അംഗങ്ങളായ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ അനൂപ് ജേക്കബ്, എ സി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, ഇ കെ വിജയൻ, തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി പി ഹരി, എഡിഎം എസ് ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.