വടകര: കുറ്റ്യാടി പുഴയുടെ ചാനിയംകടവ് ഭാഗത്ത് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. മരിച്ചത് പേരാമ്പ്ര സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കൾ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചാനിയംകടവ് പാലത്തിൽനിന്നാണ് ഇയാൾ ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം കണ്ടയുടൻ ഇവിടെയുണ്ടായിരുന്നവർ പുഴയിലേക്ക് കയർ ഇട്ടുകൊടുത്തെങ്കിലും ഇയാൾക്ക് പിടിക്കാനായില്ല.
തുടർന്ന് പ്രദേശവാസിയായ കോട്ടോൽ ഉണ്ണി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി ഇയാളെ പിടിച്ചു. ഇതിനിടെ പ്രജീഷ് നിടുംകുനി എന്നയാളും രക്ഷാപ്രവർത്തനത്തിനെത്തി. തുടർന്ന് ഇവർ യുവാവിനെ കരയ്ക്ക് കയറ്റി സി.പി.ആർ. നൽകി തിരുവളളൂർ അക്യൂറ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
