രാജസ്ഥാൻ സര്‍ക്കാരിന്‍റെ കെട്ടിടമായ യോജന ഭവന്‍റെ ബേസ്മെന്‍റിൽ സ്വര്‍ണ ബിസ്ക്കറ്റും കോടിക്കണക്കിന് രൂപയും; രാത്രിയിൽ മിന്നൽ റെയ്ഡ്, ഞെട്ടി രാജ്യം

news image
May 20, 2023, 5:55 am GMT+0000 payyolionline.in

ജയ്പുര്‍: സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് അനധികൃത പണവും സ്വര്‍ണ്ണക്കട്ടിയും കണ്ടെത്തി. രാജസ്ഥാൻ സര്‍ക്കാരിന്‍റെ കെട്ടിടമായ യോജന ഭവനിൽ നിന്നാണ് 2.31 കോടി രൂപയും ഒരു കിലോ സ്വർണക്കട്ടിയും കണ്ടെടുത്തത്. ഡിപ്പാർട്ട്‌മെന്‍റില്‍ ജോലി ചെയ്യുന്ന ഏഴോ എട്ടോ പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. അഡീഷണൽ ഡയറക്ടർ മഹേഷ് ഗുപ്തയുടെ പ്രത്യേക നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ജയ്പൂർ സിറ്റി പൊലീസാണ് പരിശോധന നടത്തി പണം കണ്ടെടുത്തത്.

ചീഫ് സെക്രട്ടറി ഉഷ ശർമ്മ, ഡിജിപി എന്നിവർക്കൊപ്പം രാത്രി വൈകി നടത്തിയ വാർത്താ സമ്മേളനത്തിൽ ജയ്പൂർ പൊലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവയാണ് റെയ്ഡിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ടത്. മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്ത്  2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ച ദിവസം രാത്രിയാണ് സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് വൻ തോതില്‍ അനധികൃത പണം പിടിച്ചെടുത്തത്.

2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിവച്ചതായി ആർബിഐ വാർത്താക്കുറിപ്പിൽ ഇന്നലെ അറിയിക്കുകയായിരുന്നു. 2000 ത്തിന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും നിർദേശം നൽകി. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമാണ് ബാങ്കുകളോട് 2000 രൂപയുടെ കറൻസി വിതരണം ചെയ്യുന്നത് നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്.

നിലവിൽ കയ്യിലുള്ള നോട്ടുകൾക്ക് നിയമ സാധുത സെപ്റ്റംബർ 30 വരെ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ പത്രക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. മെയ് 23 മുതൽ നോട്ടുകൾ ബാങ്കിലെത്തി മാറ്റാം. സെപ്റ്റംബർ 30 തിന് മുമ്പ് ജനങ്ങളുടെ കൈവശമുള്ള 2000 രൂപയുടെ നോട്ടുകളെല്ലാം തിരികെ ബാങ്കുകളിലേൽപ്പിക്കണം. ഒരാൾക്ക് ഒറ്റത്തവണ 20,000 രൂപ മാത്രമേ ബാങ്കിൽ നൽകി മാറ്റിയെടുക്കാൻ സാധിക്കുകയുള്ളുവെന്നും ആർബിഐ വ്യക്തമാക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe