തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി മാറിക്കഴിഞ്ഞതോടെ കേരളത്തിലടക്കം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യുനമർദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിക്കും ചെന്നൈക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം.
വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലും രണ്ട് നാൾ മഴ ശക്തമായേക്കും. ഡിസംബർ 10,11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് നാൾ കേരളത്തിലെ വിവിധ ജില്ലകളിലെ യെല്ലോ അലർട്ട് ഇപ്രകാരം
10-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
11-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.