തമിഴ്‌നാട്ടിൽ കാട്ടാനക്ക് കരിമ്പ് നല്‍കിയ ട്രക്ക് ഡ്രൈവര്‍ക്ക് വന്‍തുക പിഴ

news image
Dec 7, 2022, 1:59 pm GMT+0000 payyolionline.in

ചെന്നൈ: കടുവാ സങ്കേതത്തിലൂടെ സഞ്ചരിക്കവേ കാട്ടാനക്ക് കരിമ്പ് നല്‍കിയ ട്രക്ക് ഡ്രൈവര്‍ക്ക് വന്‍തുക പിഴ. തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിന് കീഴിലുള്ള ഹസനുരുവിലാണ് സംഭവം. കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകവേയാണ് ഡ്രൈവര്‍ ആനയെ കണ്ടപ്പോള്‍ ട്രക്ക് നിര്‍ത്തി കരിമ്പ് തിന്നാന്‍ കൊടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ ഡ്രൈവര്‍ സിദ്ധരാജുവിനാണ് 75,000 രൂപയാണ് പിഴ ചുമത്തിയത്. ഡിസംബർ മൂന്നിനാണ് സംഭവം. നഞ്ചൻകോട് സ്വദേശിയാണ് ട്രക്ക് ഡ്രൈവര്‍ സിദ്ധരാജു.

തമിഴ്‌നാട് വനം വകുപ്പിന്റെ പത്രക്കുറിപ്പ് പ്രകാരം, കാരേപ്പള്ളം ചെക്ക്‌പോസ്റ്റിൽ നിന്ന് മൂന്ന് കിലോമീറ്റർ സമീപം കരിമ്പ് കയറ്റിയ ലോറി റോഡരികിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർനിർത്തിയിട്ടിരിക്കുന്നതായി കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ, താൻ കാട്ടാനക്ക് കരിമ്പ് തീറ്റ നല്‍കിയതായി ഡ്രൈവർ ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സിദ്ധരാജുവിനെതിരെ ക്രിമിനൽ കേസെടുത്ത് 75,000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതോടെ കേസ് അവസാനിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. റിസർവ് ഫോറസ്റ്റിൽ വാഹനങ്ങൾ നിർത്തി വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് നിയമലംഘനമാണ്. ചാമരാജനഗർ ജില്ലയിലെ കർണാടക അതിർത്തിയോട് ചേർന്നുള്ള സത്യമംഗലം കടുവാ സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡിൽ കാട്ടാനകൾ കരിമ്പ് കയറ്റിയ ലോറികൾ തടഞ്ഞുനിർത്തി ഭക്ഷണം കഴിക്കുന്നത് പതിവാണെന്നും അധികൃതര്‍ പറഞ്ഞു. ചില സമയങ്ങളിൽ കാട്ടാനകള്‍ റോഡിലിറങ്ങി വാഹനങ്ങളെ തടയുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe