പയ്യോളി : പയ്യോളി ബീച്ച് റോഡിൽ സൗന്ദര്യവൽക്കരണ പ്രവർത്തികൾ ആരംഭിച്ചതോടെ വ്യാപാരികൾ ആശങ്കയിലായി. വർഷങ്ങളായി ഉപയോഗിക്കുന്ന വഴി തടസ്സപ്പെടുമെന്ന സ്ഥിതിയാണ് വ്യാപാരികളുടെ ആശങ്കയ്ക്ക് കാരണം. ബീച്ച് റോഡിൽ വടക്കുഭാഗത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് സൗന്ദര്യവൽക്കരണ പ്രവർത്തികൾ തുടങ്ങിയത്. ഇവിടെ റോഡിനോട് ചേര്‍ന്നും കടകളോട് ചേര്‍ന്നും കൈവരികള്‍ സ്ഥാപിക്കുന്നുണ്ട്. ഇതില്‍ കടകള്‍ക്ക് മുന്‍പില്‍ സ്ഥാപിക്കുന്ന കൈവരികള്‍ വഴി തടസ്സപ്പെടുത്തുമെന്നതാണ് വ്യാപാരികള്‍ പറയുന്നത്.
വലിയ ഇരുമ്പ് കൈവരികൾ സ്ഥാപിച്ചാണ് ഈ സ്ഥലത്ത് മോടിപിടിപ്പിക്കൽ പ്രവർത്തികൾ തുടങ്ങിയത്. എന്നാൽ ഇത് കടയിലേക്ക് വരുന്ന ഉപഭോക്താക്കളെയും സാധനങ്ങൾ കൊണ്ടുവരുന്നവരെയും ബുദ്ധിമുട്ടിലാക്കും എന്ന വാദമാണ് വ്യാപാരികൾ ഉയർത്തുന്നത്. ഇന്നലെ രാത്രിയോടെയാണ് കൈവരികൾ കടകൾക്ക് മുമ്പിൽ സ്ഥാപിക്കാൻ തുടങ്ങിയത്. പലതും കോൺക്രീറ്റിട്ട് ഉറപ്പിച്ച് നിലയിലായിരുന്നു.
കച്ചവടക്കാർ പരാതിയുമായി രംഗത്ത് എത്തിയതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് പ്രസിഡണ്ട് എം ഫൈസലിന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാന്‍, സ്ഥിരം സമിതി അംഗങ്ങള്‍ എന്നിവരുമായി ചര്‍ച്ച നടത്തി. വ്യാപാരികൾക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ കൈവരികൾ സ്ഥാപിക്കാനുള്ള നിർദ്ദേശം നൽകുമെന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രവർത്തി തുടരുകയായിരുന്നു. സ്ഥിരം വേദി ഉൾപ്പെടെ പൊതുപരിപാടികൾ നടത്താനുള്ള സ്ഥലമായാണ് ഇവിടെ മാറ്റുക. സ്ഥലത്തെ മരങ്ങൾ മുറിച്ചതും ആയി ബന്ധപ്പെട്ട് കേസ് നിലനിന്നതിനാൽ ഏതാണ്ട് ഒരു വർഷത്തോളമായി പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോൾ അനുകൂല നടപടി ഉണ്ടായതിനുശേഷം ആണ് വീണ്ടും പണി തുടങ്ങിയത്.