തിരുവനന്തപുരം : തലസ്ഥാനത്ത് 25 പേർക്ക് അക്രമാസക്തമായ തെരുവ് നായയുടെ കടിയേറ്റു. വിളവൂർക്കലിൽ വെച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളിൽ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്.
ടാക്സി ഡ്രൈവര്‍, കുളിക്കാനായി കുളക്കടവിൽ എത്തിയ ആൾ, ജോലി കഴിഞ്ഞ് മടങ്ങിയവര്‍, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ സ്ത്രീകൾ എന്നിവര്‍ക്കെല്ലാം നായയുടെ കടിയേറ്റു. ഇടറോഡുകളിൽ വെച്ചായിരുന്നു ആക്രമണം. ഭൂരിഭാഗം പേര്‍ക്കും കാലിലാണ് കടിയേറ്റത്. സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആദ്യം ചികിത്സ തേടിയത്തിവര്‍ പിന്നീട് വാക്സീനെടുക്കാൻ ജനറൽ ആശുപത്രിയിലെത്തി. പരിക്കേറ്റവരും കടിച്ച നായയും നിരീക്ഷണത്തിലാണ്. സ്ഥലത്ത് വിളവൂര്‍ക്കൽ പഞ്ചായത്തിൽ തെരുവ് നായ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
അതിനിടെ തൃശ്ശൂർ പെരിഞ്ഞനത്തും തെരുവ് നായ ആക്രമണമുണ്ടായി. പെരിഞ്ഞനം സ്വദേശി സതീഷിൻ്റെ മകൻ അതുൽ കൃഷ്‌ണക്ക് നായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്ത പറമ്പിലൂടെ നടന്ന് വരുമ്പോൾ തെരുവ് നായ ഓടിക്കുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയെ നായ പിന്തുടർന്നാണ് കടിച്ചത്. ശബ്‍ദം കേട്ട് വീട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടയിൽ നാലിടത്ത് കടിയേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരു ആടിനെയും തെരുവ് നായ കടിച്ചു കൊന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.