ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും നാശനഷ്ടങ്ങള്‍ സംഭവിച്ച വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു. മഴക്കെടുതിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തി ഡാറ്റ ശേഖരിക്കാന്‍ ഇലക്ട്രോണിക് രീതിയിലാണ് സ്വീകരിക്കുക.
നാശനഷ്ട വിലയിരുത്തല്‍ കമ്മറ്റിയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ഉള്‍പ്പെടുന്നു. കമ്മറ്റിക്ക് മുമ്പില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷമാണ് നാശനഷ്ട വിലയിരുത്തല്‍ നടപടിക്രമങ്ങളിലേക്ക് കടക്കുക. ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്നാണ് റിപ്പോര്‍ട്ട്. 2009-ന് ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ് വ്യാഴാഴ്ച ജിദ്ദയിലുണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി പറഞ്ഞു. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മഴ നീണ്ടുനിന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെയാണ് മഴ ഏറ്റവും ഉയർന്ന അളവ് രേഖപ്പെടുത്തിയത്. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് ഗവർണറേറ്റിന്റെ തെക്ക് ഭാഗത്താണ്. അത് 179.7 മില്ലിമീറ്ററാണെന്ന് നിരീക്ഷണ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.