ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങൾക്ക് പിന്നിൽ സംഘപരിവാർ; സുപ്രീംകോടതിയിൽ ബംഗ്ലൂരു ആര്‍ച്ച് ബിഷപ്പ്

news image
May 9, 2023, 1:07 am GMT+0000 payyolionline.in

ദില്ലി: രാജ്യത്തെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്നിൽ സംഘപരിവാർ സംഘടനകളെന്ന് വ്യക്തമാക്കി സഭാ നേതൃത്വം. കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള രാഷ്ട്രീയ സംഘങ്ങൾ അക്രമം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ബംഗ്ലൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്ന ആയിരത്തിലേറെ അക്രമങ്ങൾ ആസൂത്രിതമാണെന്നും ആർച്ച് ബിഷപ്പ് ആരോപിക്കുന്നു.

അതിർത്തി തർക്കം ഉൾപ്പെടെയുള്ള ചെറിയ പ്രശ്നങ്ങൾ പോലും ക്രൈസ്തവർക്കെതിരായ ആക്രമണമായി ചിത്രീകരിക്കുന്നവെന്നായിരുന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. സംഘടിത ആക്രമണം ഇല്ലെന്ന സർക്കാരിന്‍റെ വാദം തള്ളുന്നതാണ് ഹർജിക്കാരനായ ബംഗ്ളൂരു ആർച്ച് ബിഷപ്പ് നല്‍കിയ സത്യവാങ്മൂലം. കേന്ദ്രസർക്കാരുമായി ബന്ധമുള്ളവരാണ് അക്രമികൾ, ആർഎസ്എസ്. ബിജെപി-ബജ്രംഗ്ദൾ, വി എച്ച് പി പ്രവർത്തകരാണ് അക്രമണം നടത്തുന്നത്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്നതിന് ശേഷമാണ് അക്രമങ്ങള്‍ വ്യാപിച്ചത്.

ആക്രമണങ്ങൾക്ക് ഇരകളാകുന്ന ക്രിസ്ത്യൻ പാസ്റ്റർമാരെയും പുരോഹിതരെയും ജാമ്യമില്ലാത്ത കുറ്റം ചുമത്തി ജയിലിൽ അടക്കുന്നു. 2021ല്‍ 505ഉം, 2022ല്‍ 598ഉം ഈ വര്‍ഷം 123ഉം അക്രമങ്ങളുമുണ്ടായി. 90 ശതമാനം അക്രമങ്ങള്‍ക്കും ഒരേ സ്വഭാവമാണ്. മതപരിവര്‍ത്തനം ആരോപിച്ച് പള്ളികളും പ്രാര്‍ത്ഥന യോഗങ്ങളും ആക്രമിക്കുന്നു. പിന്നാലെ നിയമവിരുദ്ധ മതപരിവര്‍ത്തനം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരകൾക്കെതിരെ കേസ് എടുക്കുന്നുവെന്നും പീറ്റര്‍ മച്ചാഡോ സത്യവാങ്മൂലത്തിൽ പറയുന്നു.

കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനയിലെ അംഗങ്ങൾ ആയതിനാൽ കോടതിയുടെ മേൽനോട്ടത്തിൽ തുടർ നടപടികൾ വേണമാണെന്നാണ് ആർച്ച് ബിഷപ്പിന്റെ ആവശ്യം. ക്രൈസ്തവർക്കെതിരായ അക്രമങ്ങൾ നടയാൻ നടപടി ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ആർച്ച് ബിഷപ്പിന്റെ ഈ നീക്കം. കേരളത്തിലെ ക്രൈസ്തവരെ കൂടെ നിറുത്താൻ ബിജെപി നോക്കുമ്പോഴാണ് തൊട്ടടുത്ത സംസ്ഥനത്തെ സഭ നേതൃത്വം സംഘപരിവാറിനെതിരെ ശക്തമായ നിലപാടെടുക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe