വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ്റെ മുൻകൂർ ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കാൻ മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് അപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നേരത്തെ നിരവധി തവണ റിബേഷിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസിൽ ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവ് ജിതിൽ ഭാസ്കറിനെ മാത്രമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.
വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിർ സ്ക്രീൻ ഷോട്ട് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജെയ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്ക്രീൻ ഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിനെയാണ് കേസിൽ ആദ്യം പൊലീസ് പ്രതി ചേർത്തതെങ്കിലും, ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. എന്നാൽ, പിന്നീട് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. സ്ക്രീൻഷോട്ട് ആര് നൽകിയതാണെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി ചോദ്യം ചെയ്ത നാല് പേരും സ്ക്രീൻഷോട്ട് എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമാക്കിയിട്ടില്ല.
