കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പ് കേസ്: അരവിന്ദാക്ഷന്‍റെ ശബ്ദരേഖ കോടതിയിൽ; ഇഡിയുടെ കുറ്റപത്രവും ഉടൻ

news image
Oct 18, 2023, 10:08 am GMT+0000 payyolionline.in

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിന്‍റെ ആദ്യ കുറ്റപത്രം ഈ മാസം സമർപ്പിക്കാൻ എൻഫോഴ്സ്മെന്‍റ് തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി പി സതീഷ് കുമാർ അടക്കമുളളവരുടെ ജാമ്യ നീക്കം തടയുകയാണ് ലക്ഷ്യം. റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന്‍റെ കളളപ്പണ ഇടപാട് വ്യക്തമാക്കുന്ന ശബ്ദരേഖയും കോടതിയിൽ ഹാജരാക്കും. റബ്കോ എം ഡി അടക്കമുളളവരെ ചോദ്യം ചെയ്യുന്നത് അന്വേഷണ സംഘം തുടരുകയാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി. പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സികെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈ മാസം മുപ്പതിനകം സമർപ്പിക്കാൻ എൻഫോഴ്സ്മെന്‍റ് ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ സതീഷ് കുമാർ, കിരൺ അടക്കമുളളവരുടെ ജാമ്യ നീക്കങ്ങൾക്ക് തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരൻ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാകും റിപ്പോ‍ർട്ടിൽ ഉണ്ടാവുക.

അന്വേഷണം തുടരുകയാണെന്നും കളളപ്പണ ഇടപാടിലെ വന്പൻ മാർക്കെതിരായ റിപ്പോർട്ട് പിന്നാലെ വരുമെന്നും കോടതിയെ അറിയിക്കും. ഇതിനിടെ റിമാൻ‍ഡിൽ കഴിയുന്ന പി ആർ അരവിന്ദാക്ഷനും സതീഷ് കുമാറും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ആറ് ശബ്ദരേഖയാണ് ഇഡി കോടതിയിൽ ഹാജരാക്കുന്നത്. കളളപ്പണ ഇടപാട് സംബന്ധിച്ച് ഇതിൽ സൂചനകളുണ്ടെന്നാണ് വിവരം. കരുവന്നൂ‍ർ ബാങ്ക് റബ്കോയും തമ്മിൽ നടത്തിയ ഔദ്യോഗിക ഇടപാടുകളുടെ വിശദാംശങ്ങളാണ് സ്ഥാപനത്തിന്‍റെ എംഡി ഹരിദാസൻ നന്പ്യാരിൽ നിന്ന് തേടുന്നത്. കരുവന്നൂർ ബാങ്കിലെ ജീവനക്കാരിൽനിന്നും മൊഴിയെടുക്കുന്നുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe