കണ്ണൂർ: ചൊക്ലിയിൽ പോലീസിന്റെ റൂട്ടീൻ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 63 ലക്ഷത്തി 78 ആയിരം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 വർഷമായി പെരിങ്ങത്തൂരിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ചവാൻ ദത്തത്രേയസുബറാവുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരിങ്ങത്തൂരിൽ ‘ടോയ് വേൾഡ്’ എന്ന സ്ഥാപനം നടത്തിവരുന്നയാളാണ് ഇയാൾ.
പരിശോധനാ സമയത്ത് കൈവശമുണ്ടായിരുന്ന പണത്തിന് ആവശ്യമായ കൃത്യമായ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് പണം പിടിച്ചെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുകയുടെ ഉറവിടത്തെക്കുറിച്ചും ഇത് എവിടേക്കാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചും ചൊക്ലി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചൊക്ലി പോലീസ് ഇൻസ്പെക്ടർ ബിജു, എസ്.ഐ. രാഗേഷ്, സീനിയർ പോലീസ് ഓഫീസർമാരായ കെ.കെ. അനീഷ് കുമാർ, സബീഷ്, രജിൽ, സി.പി.ഒ.മാരായ രൂപേഷ്, ശ്രീനീഷ്, രഗീഷ്, റിജ്വാൻ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വിവരമറിഞ്ഞ് തലശ്ശേരി എ.എസ്.പി. ഡോ. നന്ദ ഗോപൻ സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
