ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണം ഔദ്യോഗിക കണക്കുകളേക്കാൾ എട്ടുമടങ്ങ് കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയെ(ഡബ്ല്യു.എച്ച്.ഒ) ഉദ്ധരിച്ചുള്ള മാധ്യമറിപ്പോർട്ടുകൾ തള്ളി കേന്ദ്ര ആരോഗ്യമന്ത്രാലയം. ‘ആഗോള കോവിഡ് മരണനിരക്ക് പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങൾ ഇന്ത്യ തടയുന്നു’ എന്ന തലക്കെട്ടിൽ ശനിയാഴ്ചയാണ് ന്യൂയോർക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചത്.
തെളിവുകളുടെ പിൻബലമില്ലാതെയും വളച്ചൊടിച്ച കണക്കുകൾ ആധാരമാക്കിയുമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.
2021 അവസാനത്തോടെ ഇന്ത്യയിൽ ഏകദേശം 15 ദശലക്ഷം പേർ മരിച്ചെന്നാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. യഥാർഥ കണക്കുകൾ ഇന്ത്യ മറച്ചുവെക്കുകയാണെന്നും പുറത്തുവന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇന്ത്യയിലാവുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽനിന്നുള്ള എതിർപ്പുകാരണമാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നീളുന്നത്. റിപ്പോർട്ടനുസരിച്ച് രണ്ടുവർഷമായി ഇന്ത്യ ആകെ മരണത്തിന്റെ കണക്ക് ഡബ്ല്യു.എച്ച്.ഒ.യ്ക്ക് നൽകിയിട്ടില്ല. അധികമായ ഒമ്പതുലക്ഷം മരണത്തിൽ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കേന്ദ്രസർക്കാർ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 5,20,000 പേരാണ് മരിച്ചത്.