ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2483 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,84,91 ആയി. നിലവിൽ 16, 522 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 2,541 പുതിയ രോഗികളായിരുന്നു രേഖപ്പെടുത്തിയത്. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ.
രാജ്യത്ത് ആകെ രോഗബാധിതരുടെ 0.04 ശതമാനം സജീവ കേസുകൾ മാത്രമാണ് രാജ്യത്തുള്ളത്. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,22,223 ആയി. രോഗവ്യാപനം കൂടുന്നതിനാൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും. കർണ്ണാടക, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
അതേസമയം നാളെ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ അവലോകന യോഗം ചേരും. രോഗവ്യാപനം കൂടുന്ന പശ്ചത്തലത്തിലാണ് മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചത്. വെർച്ച്വലായുള്ള യോഗത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ യോഗത്തിൽ സെമിനാർ സംഘടിപ്പിക്കും.