തിരുവനന്തപുരം: ആറളം കാട്ടാന ആക്രമണത്തില്‍ വകുപ്പുകളുടെ ഏകോപന പ്രവര്‍ത്തനത്തിന് കര്‍ശന നിര്‍ദേശം നല്‍കി വനം- വന്യജീവി വകുപ്പ് മന്ത്രി. കണ്ണൂർ ആറളം ഫാമിൽ ആദിവാസി ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കരിക്കാമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. അറുപത് വയസിൽ കൂടുതൽ വരുന്ന പട്ടിക വർഗ്ഗത്തിൽ പെട്ട ആദിവസികളാണിവർ. ആറളം ഫാം 13-ാം ബ്ലോക്കിൽ വെച്ചാണ് കാട്ടാനയുടെ മുമ്പിൽ അകപ്പെട്ടത്. ഉച്ചയ്ക്കാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നു. മരിച്ചവരുടെ മൃതേഹങ്ങൾ വൈകുന്നേരമാണ് കണ്ടെത്തുന്നത്.
പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നത് ത്വരിതഗതിയിലാക്കാൻ മന്ത്രി ടി ഡി ആര്‍ എം അധികാരികൾക്ക് നിർദേശം നൽകി. കൂടാതെ പാതി പൂർത്തിയായ ആനമതിൽ നിർമ്മാണവും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനം ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ ഉള്ളവരും ആയി കൂടിയാലോചന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനും വനം മന്ത്രി നിര്‍ദേശം നല്‍കി. മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള നഷ്ട പരിഹാരം ഉടന്‍ നൽകുമെന്നും മന്ത്രി അറിയിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾ മരിച്ച സംഭവം സങ്കടകരം എന്നാണ് മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചത്. ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല. ആന മതിൽ നിർമ്മാണം നീണ്ടു പോയതടക്കമുള്ള കാര്യങ്ങൾ വന്യമൃഗ ശല്യത്തിന് കാരണമായിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കും. ഇക്കാര്യങ്ങൾ പരിശോധിച്ച ജില്ലാ കളക്ടർ സർക്കാറിന് റിപ്പോർട്ട് നൽകും
വന്യ മൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഉടൻ യോഗം ചേരും. വയനാട്ടിലേതു പോലെ ഒരു ആക്ഷൻ പ്ലാൻ ആറളത്ത് നടപ്പാക്കും. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. വേണ്ടപ്പെട്ടവർ നഷ്ടപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കും. ആറളം ഫാമിന്‍റെ സവിശേഷത മനസിലാക്കി ജനം ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.