പയ്യോളി: അമിതവേഗതക്കെതിരെ ബസ്സിലെ യാത്രക്കാർ തന്നെ പരാതി പറഞ്ഞിട്ടും രക്ഷയില്ല. ഒടുവിൽ സഹികെട്ട് പയ്യോളിയിൽ ബസ് തടഞ്ഞിട്ട് പോലീസിനെ വിളിക്കേണ്ടി വന്നു യാത്രക്കാര്‍ക്ക്. ഇന്ന് വൈകിട്ട് ആറുമണിയോടെ പയ്യോളി ബസ് സ്റ്റാൻന്റിന് സമീപം ആണ് സംഭവം അരങ്ങേറിയത്. കോഴിക്കോട് നിന്ന് പയ്യന്നൂർ വരെ പോകുന്ന കെഎൽ 13 എ ഡി 40 44 `റെയിൻ ഡ്രോപ്സ്’ ബസ് ആണ് യാത്രക്കാരുടെ പ്രതിഷേധത്തിനിരയായത്.
കോഴിക്കോട് ടൗൺ വിട്ടപ്പോൾ മുതൽ തന്നെ ബസ് അമിത വേഗതയിലാണ് ഓടുന്നതെന്ന് യാത്രക്കാർ ജീവനക്കാരോട് പറഞ്ഞിരുന്നത്രേ. എന്നാൽ തങ്ങളുടെ പരാതി ജീവനക്കാർ അവഗണിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു.
തുടർന്ന് പയ്യോളിയിൽ ബസ് എത്തിയപ്പോൾ യാത്രക്കാർ ബസിന് മുൻപിൽ നിന്ന് ബസ് തടഞ്ഞിട്ട് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പയ്യോളി എസ് .ഐ പ്രകാശൻ സ്ഥലത്തെത്തി നടപടി സ്വീകരിച്ച ശേഷം ബസ്സിനെ തുടർന്ന് യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു.
ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി പലയിടത്തും ഗതാഗതത്തിന് നിയന്ത്രണമുണ്ട്. എന്നാൽ ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും സ്വകാര്യബസുകളുടെ മരണപ്പാച്ചിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. അയനിക്കാട് ഭാഗങ്ങളിൽ ഉള്ള സർവീസ് റോഡുകളിൽ ദിവസങ്ങള്‍ക്കുളില്‍ ഒന്നിലേറെ അപകടങ്ങള്‍ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം കാരണം ഉണ്ടായിട്ടുണ്ട്.