‘അന്തംവിട്ട പിണറായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിൽ’; കടുത്ത വിമർശനവുമായി സുധാകരനും ചെന്നിത്തലയും

news image
Jun 10, 2023, 3:29 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് കേസെടുത്ത നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. അന്തംവിട്ട പിണറായി എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണെന്ന് സുധാകരൻ വിമർശിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വിഡി സതീശന്റെ പ്രകടനത്തില്‍ അന്തംവിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തും ചെയ്യുമെന്ന മാനസികാവാസ്ഥയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സുധാകരന്‍ പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കുകയും മികച്ച പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത് പിണറായി വിജയന് ഒട്ടും ദഹിച്ചില്ല.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വ്യാജക്കേസ് ഉണ്ടാക്കി വേട്ടയാടിയതുപോലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും വ്യാജ വിജിലന്‍സ് കേസില്‍ കുടുക്കി നിശബ്ദനാക്കാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്.  പ്രതിപക്ഷ നേതാവിനെ തളര്‍ത്തുന്നതിലൂടെ യുഡിഎഫിനെ തളര്‍ത്താമെന്ന കണക്കൂട്ടലിലാണ് പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്കെതിരേ  നടത്തിയ ഹീനമായ രാഷ്ട്രീയ കുടിലതന്ത്രങ്ങള്‍ കേരളീയസമൂഹത്തിനു ബോധ്യപ്പെട്ട സാഹചര്യത്തില്‍ ഇനിയെങ്കിലും ഇത്തരം നെറികേടുകളില്‍നിന്ന്  മുഖ്യമന്ത്രി പിന്മാറണമെന്നും  പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി സംരക്ഷിക്കുമെന്നും  സുധാകന്‍ പറഞ്ഞു. പ്രളയ ഫണ്ടിൽ കൈയിട്ടുവാരുകയും ലൈഫ് മിഷന്‍ പദ്ധതിയില്‍ വന്‍കൊള്ള നടത്തുകയും ചെയ്ത പിണറായി സര്‍ക്കാരിന് വിഡി സതീശന്‍ നടത്തിയ പ്രളയസഹായം ഒരു വിസ്മയമാണ്. പരാതിയില്‍ കഴമ്പില്ലെന്നു കണ്ട് അന്വേഷിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പും നിയമസഭാ സ്പീക്കറും നിലപാടെടുത്ത വിഷയത്തിലാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ചു നടക്കുന്ന പണപ്പിരിവും അതിലെ അതിസമ്പന്നന്മാരുടെ സാന്നിധ്യവുമൊക്കെ സതീശന്‍ തുറന്നുകാട്ടിയിരുന്നു. ഇത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതുകൊണ്ടാണ് വിദേശയാത്രയ്ക്ക് തൊട്ടുമുമ്പ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.  ഉമ്മന്‍ ചാണ്ടിയെ വേട്ടയാടി അവസാനം അപഹാസ്യമായതു വിഡി സതീശന്റെ കാര്യത്തിലും സംഭവിക്കുമെന്ന്  സുധാകരന്‍ പറഞ്ഞു.

അന്വേഷണം തികച്ചും രാഷ്ട്രീയ പ്രേരിതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും, സർക്കാരിനെതിരെ സംസാരിക്കുകയും ചെയ്യുന്നവരുടെ വായടപ്പിക്കുന്ന നടപടിയുടെ ഭാഗമാണിതെല്ലാം. ഇതു തന്നെയാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദിയും ചെയ്യുന്നത്.  സതീശന് എതിരായ ഈ ആരോപണം പല തവണ ചർച്ച ചെയ്തതും കോടതി തള്ളി കളത്തിട്ടുള്ളതുമാണ്. വീണ്ടും ഇക്കാര്യം ഉയർത്തി കൊണ്ട് വരുന്നത് എ.ഐ. ക്യാമറ – കെ. ഫോൺ അഴിമതികളിൽ  നിന്നും  ജനശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമാണ്. താൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എനിക്കെതിരെ അഞ്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.  ഒന്നിൽ പോലും  ഒരു നടപടിയും ഉണ്ടായില്ല. ഇതൊന്നും കേരളത്തിൽ വിലപോവില്ല. ഓലപാമ്പ് കാണിച്ച് പ്രതിപക്ഷത്തെ വിരട്ടാൻ നോക്കെണ്ടെന്നും ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe