അതീഖ് അഹമ്മദിന്റെ കൊലപാതകം; യുപി സർക്കാരിനോട് വിശദ സത്യവാങ്മൂലം തേടി സുപ്രീം കോടതി

news image
Apr 28, 2023, 8:27 am GMT+0000 payyolionline.in

ദില്ലി : യുപി മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിൻറെയും സഹോദരൻറെയും കൊലപാതകത്തിൽ വിശദ സത്യവാങ്മൂലം നൽകാൻ യുപി സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി.  വികാസ് ദുബൈ ഏറ്റുമുട്ടൽ കൊലപാതകത്തിലെ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും കോടതി നിർദ്ദേശിച്ചു. അതീഖ് അഹമ്മദിനെ ആശുപത്രിയിൽ കൊണ്ടുവരുന്നകാര്യം പ്രതികൾ എങ്ങനെ അറിഞ്ഞെന്ന് കോടതി ചോദിച്ചു. ആംബുലൻസിൽ കൊണ്ടു പോകാതെ പരിശോധനയ്ക്ക് നടത്തി കൊണ്ടുപോയതെന്തെന്നും കോടതി ആരാഞ്ഞു.

യുപി മുൻ എംപിയും ഗുണ്ടാനേതാവുമായ അതീഖ് അഹമ്മദിന് ഒമ്പത് തവണ വെടിയേറ്റിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സഹോദരൻ അഷ്റഫ് അഹമ്മദിൻറെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. കേസ് അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു. ഒരു വെടിയുണ്ട ആതിഖ് അഹമ്മദിൻറെ തലയിൽ നിന്നും എട്ട് വെടിയുണ്ടകൾ നെഞ്ചിലും ശരീരത്തിൻറെ പുറകില‍് നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്.

അഞ്ച് പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് അതിഖ് അഹമ്മദിൻറെയും സഹോദരൻറെയും പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇരുവർക്കും നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികളെയും ഏപ്രിൽ 29 വരെ പ്രയാഗ്‍രാജ് കോടതി ജുഡ‍ീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe