അട്ടപ്പാടി കോളേജിൽ വിദ്യ അഭിമുഖത്തിനെത്തിയത് വെള്ള സ്വിഫ്റ്റ് കാറിൽ, ഒപ്പം മറ്റൊരാളും: സിസിടിവി ദൃശ്യം

news image
Jun 12, 2023, 2:02 pm GMT+0000 payyolionline.in

പാലക്കാട്: അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖയുമായി അഭിമുഖത്തിന് കെ വിദ്യയെത്തിയത് വെള്ള സ്വിഫ്റ്റ് കാറിലാണെന്ന് കണ്ടെത്തി. കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം കിട്ടിയത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളേജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

ജൂൺ രണ്ടിനാണ് വിദ്യ കോളേജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളേജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളേജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി. പൊലീസ് മടങ്ങിപ്പോയ ശേഷം പ്രിൻസിപ്പലാണ് ദൃശ്യങ്ങളുണ്ടെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്. ഇതനുസരിച്ച് വീണ്ടും പൊലീസ് കോളേജിലെത്തി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

അതേസമയം വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കാസർകോട് കോളജിൽ ജോലി ചെയ്യുകയും അട്ടപ്പാടി കോളജിൽ ജോലിക്ക് ശ്രമിക്കുകയും ചെയ്ത കെ വിദ്യ എവിടെയെന്ന് അറിയില്ലെന്ന വാദം ആവർത്തിക്കുകയാണ് പോലീസ്. മഹാരാജാസ് കോളേജിൽ മുൻപ് ചെയ്ത പ്രൊജക്ടിന്റെ സർട്ടിഫിക്കറ്റിൽ നിന്നുള്ള ഒപ്പും സീലും വ്യാജ സർട്ടിഫിക്കറ്റിന് ഉപയോഗിച്ചുവെന്നാണ് നിഗമനം. ഒളിവിലിരുന്ന് വിദ്യ അഭിഭാഷകരെയും സുഹൃത്തുക്കളെയും ഒക്കെ നിരന്തരം ബന്ധപ്പെടുമ്പോഴാണ് പോലീസിന്റെ ഈ ഒന്നുമറിയില്ലാ വാദം.

അട്ടപ്പാടി ആർ ജി എം കോളജിൽ എത്തിയ പോലീസ് സംഘം വിദ്യ ജോലിക്കായി നൽകിയ ബയോഡാറ്റ അടക്കം ശേഖരിച്ചു. ഈ ബയോഡാറ്റയിലും ഇല്ലാത്ത പ്രവൃത്തി പരിചയം വിദ്യ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യയുടെ തട്ടിപ്പ് ആദ്യം കണ്ടെത്തിയ അട്ടപ്പാടി കോളജ് പ്രിൻസിപ്പൽ ലാലി മോൾ വർഗീസ് ഇക്കാര്യത്തിൽ വിശദമായ മൊഴി പൊലീസിന് നൽകി. രേഖകളും കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe