തിരുവനന്തപുരം: ദേവസ്വം ബോർഡുകളുടെ അധ്യക്ഷ സ്ഥാനത്തേക്ക് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളുകളെയും നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. അയ്യങ്കാളി ജയന്തി ദിനത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻറെ സാന്നിധ്യത്തിലായിരുന്നു എംപിയുടെ നിർദേശം. കൊടിക്കുന്നിലിൻറെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് കെ മുരളീധരൻ പ്രതികരിച്ചു.
എല്ലാ കാലത്തും ദേവസ്വം ബോർഡ് നിയമനം നടക്കുമ്പോൾ ഉയരുന്നതാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ദളിത് പ്രാതിനിധ്യം. എന്നാൽ ഒരിക്കലും രാഷ്ട്രീയ പാർട്ടികൾ അക്കാര്യം പരിഗണിച്ചില്ലെന്ന വിമർശനമാണ് അയ്യങ്കാളി ജയന്തി പരിപാടി വേദിയിൽ വെച്ച് കൊടിക്കുന്നിൽ സുരേഷ് എംപി ഉയർത്തിയത്. അഞ്ച് ദേവസ്വം ബോർഡുകൾ ഉണ്ട്. അതിൽ ഒന്നിലെങ്കിലും ഒരു ടേം അധ്യക്ഷ സ്ഥാനം പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് നൽകണമെന്ന് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.
എംപിയുടെ ആവശ്യത്തോട് അനുകൂലമായിട്ടായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരൻറെ പ്രതികരണം. പുതിയ ബോർഡുകളുടെ രൂപികരണം നടക്കാനിരിക്കെയാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ദളിത് പ്രാതിനിധ്യം സംബന്ധിച്ച ചർച്ച കോൺഗ്രസിൽ ഉയരുന്നതെന്നതാണ് ശ്രദ്ധേയം. നിലവിൽ നാല് ദേവസ്വം ബോർഡുകളുടെ പ്രസിഡന്റുമാർക്ക് ഒരു വർഷത്തോളവും കൊച്ചി ദേവസ്വം ബോർഡ് പ്രസിഡൻറിന് എട്ടുമാസവും കാലാവധി ബാക്കിയുണ്ട്.
