കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ അടക്കമുള്ള കവർച്ചകൾ നടത്തുന്ന സംഘം വയനാട് ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് അന്വേഷണ വിവരങ്ങളും പരിശോധിച്ച ശേഷമാണ് നടപടി. പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയിലുടനീളം പരിശോധന ശക്തമാക്കി.
രണ്ടോ അതിലധികമോ ആളുകളടങ്ങുന്ന സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ബസുകളിലും ഓട്ടോറിക്ഷകളിലും ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിലും സ്ത്രീകളെയും വയോധികരെയും പിന്തുടർന്ന് അവസരം നോക്കി ആഭരണങ്ങൾ കവർന്ന് കടന്നുകളയുന്നതാണ് ഇവരുടെ രീതി. അടുത്തിടെ തിരുനെല്ലി അമ്പല പരിസരത്ത് വാവ് ബലിയോടനുബന്ധിച്ചും, അമ്പലവയൽ, കമ്പളക്കാട് സ്റ്റേഷൻ പരിധികളിലും കവർച്ചകൾ നടന്നിട്ടുണ്ട്. തിരുനെല്ലിയിലെ അന്നദാന മണ്ഡപത്തിൽ നിന്ന് വയോധികയുടെ ഒന്നേമുക്കാൽ പവൻ മാലയും, അമ്പലവയലിൽ ഓട്ടോ യാത്രയ്ക്കിടെ രണ്ട് പവൻ മാലയും, കമ്പളക്കാട് ബസ് യാത്രയ്ക്കിടെ രണ്ട് പവൻ മാലയും സംഘം കവർന്നു.
പോലീസ് പുറത്തുവിട്ട ഫോട്ടോകളിൽ കാണുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ അറിയിക്കണം. സംശയകരമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഉടൻ പോലീസിൽ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
