കോഴിക്കോട്: കക്കാടംപൊയിലിൽ നാട്ടുകാർക്ക് വലിയ തോതിൽ അപകടഭീഷണിയുയർത്തിയ സ്വകാര്യ ക്വാറിക്കെതിരെ റവന്യൂ-പഞ്ചായത്ത് അധികൃതരുടെ കർശന നടപടി. വെണ്ടേക്കുംപൊയിൽ, മേലേമങ്ങാട് പ്രദേശങ്ങളിൽ ക്വാറി അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി രൂപപ്പെട്ട കൂറ്റൻ മൺകൂന അടിയന്തരമായി നീക്കം ചെയ്യാൻ അധികൃതർ നിർദേശം നൽകി. ഇതിന് പുറമേ ക്വാറിയുടെ പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോയും നൽകിയിട്ടുണ്ട്. ഈ പ്രദേശത്തെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി മീഡിയവൺ നൽകിയ വാർത്തയെത്തുടർന്നാണ് അധികൃതരുടെ അടിയന്തര ഇടപെടൽ.
പുള്ളിപ്പാടം വില്ലേജ് ഓഫീസറും ചാലിയാർ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ക്വാറി പരിസരത്ത് നേരിട്ടെത്തി സംയുക്ത പരിശോധന നടത്തിയിരുന്നു. കാലവർഷം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഈ പ്രദേശം അതീവ അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഖനനം പൂർണ്ണമായി തടഞ്ഞുകൊണ്ട് സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചത്. കനത്ത മഴയിൽ മൺകൂന ഇടിഞ്ഞുതാഴ്ന്ന് വലിയ ദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത് അടിയന്തരമായി അവിടെനിന്ന് മാറ്റി സുരക്ഷിതമാക്കാൻ ക്വാറി ഉടമകൾക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.
