കോഴിക്കോട്: ഭർത്താവ് കൊലപ്പെടുത്തിയെന്ന് അറിയിച്ച ഭാര്യയുടെ ജീവൻ രക്ഷിച്ച് പൊലീസ്. കോഴിക്കോട് വെളളയിലാണ് സംഭവം. ഭാര്യയെ താൻ കൊലപ്പെടുത്തി എന്ന് പറഞ്ഞ് ഭർത്താവ് വെളളയിൽ സ്വദേശി സക്കീർ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോൾ ഭാര്യയ്ക്ക് ജീവനുണ്ടായിരുന്നു. ഉടൻ അവരെ പൊലീസ് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചു. കഴുത്ത് ഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തിയെന്നായിരുന്നു ഭർത്താവിന്റെ മൊഴി. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
കുടുംബവഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് സക്കീർ ഭാര്യയുടെ കഴുത്തുഞെരിച്ചത്. അബോധാവസ്ഥയിലായ ഭാര്യ മരിച്ചെന്നും താൻ കൊലപ്പെടുത്തിയതാണെന്നും കരുതിയാണ് സക്കീർ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഭാര്യയെ കൊന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഉടൻ തന്നെ സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി പൊലീസ് സംഘം സക്കീറിന്റെ വീട്ടിലേക്ക് എത്തി.
ബന്ധുക്കളെയും അയൽവാസികളെയും വിളിച്ച് വീട്ടിൽ പരിശോധന നടത്തി. യുവതിയ്ക്ക് ജീവന്റെ തുടിപ്പുണ്ടെന്ന് അപ്പോഴാണ് മനസിലായത്. ഉടൻ തന്നെ ബന്ധുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയാണ് സക്കീർ. ഇയാളെ റിമാൻഡ് ചെയ്തു.
