തിരുവനന്തപുരം: സന്തോഷ് ട്രോഫി മുൻ താരം എം.ഐ. നജീബ് ഖാൻ വീണ്ടും ലഹരിമരുന്നുമായി പിടിയിലായി. തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ ലഹരി ഉപയോഗിക്കുന്നതിനിടെയാണ് ഇയാളെ എം.ഡി.എം.എ.യുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഹോട്ടലുകൾ കേന്ദ്രീകരിച്ച് സ്ഥിരമായി ലഹരിക്കച്ചവടം നടത്തിവന്നിരുന്ന ഇയാൾ മൊബൈൽ ആപ്പുകൾ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിലെ സൂപ്രണ്ടായിരുന്ന നജീബ് ഖാനെ ഇക്കഴിഞ്ഞ മാർച്ചിൽ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മുൻപ് തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലായിരുന്നു ഇയാൾ ആദ്യം പിടിയിലായത്.
ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും ലഹരി കച്ചവടം തുടരുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്ക്വാഡ് ഹോട്ടൽ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു. തുടർന്നാണ് ഒടുവിൽ വീണ്ടും ലഹരിമരുന്നുമായി ഇയാളെ വലയിലാക്കിയത്.
