കോഴിക്കോട്: വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ലഹരി വിൽപന പതിവാക്കി ആർഭാട ജീവിതം നയിച്ചുവന്നിരുന്ന യുവാവ് പിടിയിൽ. കോഴിക്കോട് നല്ലളം അരീക്കാട് സ്വദേശി കിളിച്ചേരിപറമ്പിൽ ടി.കെ ഹൗസിൽ സാജിദ് ജമാൽ അഹമ്മദി(27) നെയാണ് സിറ്റി ഡാൻസഫും ടൗൺ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇയാളെ സമാന കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്.
വില്പനക്കായി എത്തിച്ച 37.170 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ടോണിക് ത്രാസും മയക്കുമരുന്ന് വിറ്റ് കിട്ടിയ 4630 രൂപയും സിപ്പ് ലോക്ക് കവറുകളും മൂന്ന് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് കണ്ടെടുത്തു. കോഴിക്കോട് സൗത്ത് ബീച്ചിലെ തെക്കിനി റൂംസ് ആന്റ് ഡോർമെട്രീസ് എന്ന ലോഡ്ജിൽ നിന്നാണ് സാജിദിനെ വളഞ്ഞത്. പിടിക്കപ്പെടാതിരിക്കാനായി റോട്ട്വീലർ, ജർമൻഷെപ്പേർഡ് തുടങ്ങിയ നായകളെ വളർത്തിയിരുന്നു ഇയാൾ.
സാജിദ് സ്ഥിരം മയക്കുമരുന്ന് വിൽപ്പനക്കാരാണെന്ന് പൊലീസ് വ്യക്തമാക്കി. ബാംഗ്ലൂരിലെ മൊത്തവിൽപ്പനക്കാരിൽ നിന്നും എം.ഡി.എം.എ വാങ്ങിച്ച് ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുകയും ഇതിലൂടെ സമ്പാദിക്കുന്ന പണം ആർഭാട ജീവിതത്തിന് ഉപയോഗിക്കുന്നതുമായിരുന്നു ഇയാളുടെ രീതി. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചും നല്ലളം, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നീ സ്ഥലങ്ങളിലുള്ള ആവശ്യക്കാർക്കിടയിലുമായിരുന്നു വിൽപന.
