കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പേരിൽ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം. പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന വ്യാജേന നിരവധി പേർക്ക് വിളിയെത്തി.ഷാഫി പറമ്പിലിനെ പ്രതി ഫോണിൽ ബന്ധപ്പെട്ടു. എംപിമാർ, എംഎൽഎമാർ എന്നിവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും വലയിലാക്കാൻ ശ്രമിച്ചത്.വയനാട് എംപിയുടെ പിഎസിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷാഫിക്കും ഡീൻ കുര്യാക്കോസിനും വിളിയെത്തിയിരുന്നു. ഇരുവർക്കും ഉന്നത പദവികളാണ് വാഗ്ദാനം നൽകിയത്. ഇന്നലെ എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോളെത്തിയിരുന്നു. കോടികളാണ് പ്രതിഫലമായി ചോദിച്ചത്. സംഭവത്തിൽ പ്രിയങ്കയുടെ സെക്രട്ടറി പരാതി നൽകിയിരിക്കുകയാണ്.
വയനാട് എംപിയുടെ ഓഫീസിൽ നിന്നാണെന്നു പറഞ്ഞാണ് ഇവരെ വിളിച്ചത്. കോടികൾ നൽകിയാൽ ഉന്നത സ്ഥാനങ്ങൾ നൽകാമെന്നാണ് വാഗ്ദാനം. ആൾമാറാട്ടം, വഞ്ചന, സാമ്പത്തിക തട്ടിപ്പു ശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. കോടികൾ നൽകിയാൽ ഷാഫിക്കും ഡീനിനും ഉന്നത പദവികൾ, കൂടെയുള്ളവർക്കും മികച്ച പദവികൾ നൽകാമെന്നും ഫോൺ സന്ദേശത്തിൽ പറയുന്നു.
ഫോൺകോൾ വന്ന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. വയനാട് എംപിയുടെ ഓഫീസിൽനിന്നാണെന്നു പറഞ്ഞാണ് വിളിച്ചത്. സംഭവത്തിൽ വിദ്യാ ബാലകൃഷ്ണൻ എംഎൽഎ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ വയനാട് സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.
